സാംസ്കാരികചരിത്രം

വളരെ പുരാതനകാലം മുതല്‍ തന്നെ ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നുവെന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. പൂക്കാട്ടിരി, മാവണ്ടിയൂര്‍ പ്രദേശങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട നന്നങ്ങാടികളും കുടക്കല്ലുകളും മറ്റ് പൌരാണികാവശിഷ്ടങ്ങളും അതാണ് സൂചിപ്പിക്കുന്നത്. നായാടികള്‍, ആളര്‍ തുടങ്ങിയ ആദിവാസികള്‍ ഈ കാടുകളില്‍ താമസിച്ചിരുന്നു. മുനാക്കല്‍ പള്ളിക്കു തെക്കുഭാഗത്ത് നായാടിപാറ എന്ന സ്ഥലത്തായിരുന്നു നായാടികളുടെ കേന്ദ്രം. കേരളസംസ്കാരം പൂര്‍ണ്ണമായും പ്രതിഫലിക്കപ്പെടുന്നതും തനതുമായ ഒരു സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്ന പഞ്ചായത്താണ് എടയൂര്‍. ഒരുകാലത്ത് തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും സവര്‍ണ്ണ മേല്‍ക്കോയ്മയും നിലനിന്നിരുന്ന ഈ ഗ്രാമത്തില്‍ ഇന്ന് വിവിധ മതവിശ്വാസികളും വിവിധ ആശയക്കാരും തോളോടുതോളുരുമ്മി ജീവിക്കുന്നു. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ എന്നീ മൂന്നു പ്രധാന മതവിഭാഗക്കാരും ഈ പഞ്ചായത്തില്‍ അധിവസിക്കുന്നുണ്ട്. തിരുവിതാംകൂറില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ധാരാളം കുടുംബങ്ങള്‍ ഈ പഞ്ചായത്തിലുള്ളതിനാല്‍ ഒരു സമ്മിശ്ര സംസ്കാരം ഇവിടെ നിലനില്‍ക്കുന്നു. എല്ലാ മതവിഭാഗക്കാരുടേയും ദേവാലയങ്ങളും ഇവിടെ കാണാം. സംസ്ഥാനത്ത് പൊതുവെയും ജില്ലയില്‍ പ്രത്യേകിച്ചും പല സ്ഥലങ്ങളിലും കാലങ്ങളിലും പല തരത്തിലുള്ള സാമുദായിക സംഘട്ടനങ്ങളും നടന്നപ്പോഴും ഈ ഗ്രാമം അതില്‍ നിന്നല്ലാം വ്യത്യസ്തമായി മതസൌഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ച് നിലകൊണ്ടു. ഈ പഞ്ചായത്തിലെ ഏറെ പൌരാണികമായ പള്ളിയാണ് മൂന്നാക്കല്‍ പള്ളി. മൂന്നാലുകള്‍ നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് ഇവിടം “മൂനാക്കല്‍ പള്ളി” എന്നറിയപ്പെടാന്‍ ഇടയായതെന്നു പറയപ്പെടുന്നു. ഈ പഞ്ചായത്തിലെ ഏറ്റവും പുരാതനമായ അമ്പലമാണ് പൂക്കാട്ടിയൂര്‍ ക്ഷേത്രം. നിരവധി സാംസ്കാരിക സംഘടനകള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന ധാരാളം കലാകാരന്മാര്‍ പഞ്ചായത്തില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. അവരില്‍ ചിലരാണ് തായമ്പക വിദ്വാനായ ദിവാകര പൊതുവാള്‍, കഥാപ്രസംഗരംഗത്തുള്ള അഹമ്മദ്കുട്ടി മൌലവി. മാവണ്ടിയൂര്‍ പി.പി.എം.കുട്ടി മൌലവി, നാടകരംഗത്തുള്ള കെ.ജി.പാല്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. അമേച്വര്‍ നാടകവേദി വളരെയധികം പുഷ്ടിപ്പെട്ടിരുന്ന പ്രദേശമാണിത്. കായികരംഗത്തും ധാരാളം മുന്നേറ്റമുണ്ടാക്കിയ പഞ്ചായത്താണിത്.